Friday, July 13, 2007

മഹാലക്ഷ്മ്യഷ്ടകം ജപിക്കേണ്ട രീതി

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം

നിത്യജീവിതത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ദുഃഖങ്ങളും ദുരിതങ്ങളും നമ്മെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. മനസ്സാകെ അസ്വസ്ഥം ! ശരീരത്തിനോ ബലക്കുറവും ക്ഷീണവും. ആകപ്പാടെ ഒരു മന്ദത ! ഉന്മേഷക്കുറവ് ! ബുദ്ധിയും വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്തോ ഒരു തകരാറ്. നല്ല വരുമാനമുണ്ട്, എന്നാല്‍ പണം കൈയ്യില്‍ നില്ക്കുന്നില്ല. കുടുംബജീവിതത്തിലാണെങ്കില്‍ അശാന്തിയുടെ സുനാമി..........!

എന്താണൊരു പോംവഴി ?

പോംവഴിയുണ്ട് വിശദമാക്കാം.


മനുഷ്യദുഃഖങ്ങളുടെ മൂലകാരണം ദാരിദ്ര്യമാണെന്ന് മഹത്തുക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് സമ്പത്തുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതല്ല. നഷ്ടം, പദവി നാശം, സന്താനരാഹിത്യം എന്നിങ്ങനെ മനോവ്യഥയുണ്ടാക്കുന്നതെല്ലാം ദാരിദ്ര്യത്തിന്റെ പരിധിക്കകത്ത് ഉള്‍പ്പെടുന്നവയാണ്. ഇത്തരത്തിലുള്ള ദാരിദ്ര്യദുഃഖങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഹിന്ദുമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം മഹാലക്ഷ്മിയെ ഭജിക്കുകയെന്നതാണ് ഉത്തമമായ പോംവഴി. (മറ്റു മതവിശ്വാസികള്‍ക്ക് വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളുണ്ട്. അവയെക്കുറിച്ച് പിന്നീടെഴുതാം.) അഷ്ടലക്ഷ്മീ സങ്കല്പംതന്നെ ഈ ആശയത്തില്‍ നിന്നാണല്ലൊ ഉത്ഭവിച്ചിട്ടുള്ളത്.


വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനപ്പരീക്ഷ, മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയവക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിവാഹം, വീടുപണി, ഉദ്യോഗം മുതലായവക്ക് ശ്രമിക്കുന്നവര്‍ക്കും ബിസിനസ്സുകാര്‍ക്കും കലാകാരന്മാര്‍ക്കും എന്നുമാത്രമല്ല, ഏതു മേഖലയിലുള്ളവര്‍ക്കും മഹാലക്ഷ്മ്യഷ്ടകജപം അത്യന്തം ഉപയോഗപ്രദമായിരിക്കും.


ജപിച്ചു തുടങ്ങുമ്പോള്‍തന്നെ മഹാലക്ഷ്മ്യഷ്ടകത്തിന്റെ ദിവ്യപ്രഭാവത്താല്‍ ഓരോരുത്തരുടേയും അഭീഷ്ടസിദ്ധിക്കുള്ള സുഗമമായ വഴികള്‍ തെളിഞ്ഞുവരുന്നതായി കാണാം. ശുദ്ധിയോടും നിഷ്ടയോടും ശ്രദ്ധയോടും കൂടി വിധിയാംവണ്ണം ജപിക്കണമെന്നുമാത്രം.

മഹാലക്ഷ്മ്യഷ്ടകം


നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ

ശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ.

നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരീ

സര്‍വ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.

സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ട ഭയങ്കരീ

സര്‍വ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ.

ആദ്യന്തരഹിതേ ദേവീ ആദിശക്തി മഹേശ്വരീ

യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ.

സിദ്ധിബുദ്ധിപ്രദേ ദേവീ ഭുക്തിമുക്തിപ്രദായിനീ

മന്ത്രമൂര്‍ത്തേ സദാദേവീ മഹാലക്ഷ്മീ നമോസ്തുതേ.

സ്ഥൂലസൂക്ഷ്മ മഹാരൌദ്രേ മഹാശക്തി മഹോദരേ

മഹാപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണീ

പരമേശീ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.

ശ്വേതാംബരധരേ ദേവീ നാനാലങ്കാരഭൂഷിതേ

ജഗസ്ഥിതേ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.

മഹാലക്ഷ്മ്യഷ്ടകം ജപിക്കേണ്ട രീതി


ജപം തുടങ്ങും മുന്‍പായി രണ്ടു പാത്രങ്ങള്‍ സംഘടിപ്പിക്കുക. നിധിപാത്രം, നാണയങ്ങള്‍ ശേഖരിക്കുന്നതിനും; അര്‍പ്പണപാത്രം, നാണയങ്ങള്‍ അര്‍പ്പിക്കുന്നതിനും.

അര്‍പ്പണപാത്രം വിളക്ക് കത്തിക്കുന്നിടത്താണ് സൂക്ഷിക്കേണ്ടത്. അവരവരുടെ കഴിവനുസരിച്ച് നൂറോ, അഞ്ഞൂറോ, ആയിരമോ തുകയ്ക്കുള്ള ചില്ലറ മാറി നിധിപാത്രത്തില്‍ കരുതണം. നാണയങ്ങള്‍ കഴുകി ശുദ്ധമാക്കി വയ്ക്കുന്നതാണ് നല്ലത്. ദിവസേന കിട്ടുന്ന നാണയങ്ങള്‍ ഈ പാത്രത്തിലിട്ട് സൂക്ഷിക്കാം. നിധിപാത്രം എപ്പോഴും നിറഞ്ഞിരിക്കുവാന്‍ ശ്രദ്ധിക്കുമല്ലൊ.

ഓരോ പ്രാവശ്യം മഹാലക്ഷ്മ്യഷ്ടകം ജപിച്ചു കഴിയുമ്പോഴും നിധി പാത്രത്തില്‍ നിന്ന് ഒരു പിടി നാണയങ്ങളെടുത്ത് നെഞ്ചോടു ചേര്‍ത്ത് അഭീഷ്ടസിദ്ധിക്കായി പ്രാര്‍ത്ഥിക്കണം. മഹാലക്ഷ്മിയുടെ പദകമലങ്ങള്‍ സങ്കല്‍പിച്ച് നാണയത്തുട്ടുകള്‍ അര്‍പ്പണപാത്രത്തില്‍ അര്‍പ്പിക്കുക. രാവിലെയും വൈകുന്നേരവും കുളികഴിഞ്ഞ് മൂന്നുപ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. തദവസരത്തില്‍ ശുദ്ധിയും ശ്രദ്ധയും നിഷ്ഠയും നിര്‍ബന്ധമായും പുലര്‍ത്തേണ്ടാതാണ്.

18 ദിവസത്തെ ജപം കഴിയുമ്പോള്‍ അര്‍പ്പണപാത്രത്തിലെ മുഴുവന്‍ നാണയങ്ങളും വെളുത്ത പട്ടില്‍ പൊതിഞ്ഞ് കിഴി കെട്ടി, കര്‍പ്പൂരം കത്തിച്ച് മൂന്നുപ്രാവശ്യം ആരതിയും നടത്തി, അലമാരിയിലോ മേശക്കുള്ളിലോ സൂക്ഷിക്കുക. (കിഴിയിലെ നാണയങ്ങള്‍ക്കു തുല്യമായ തുക ആചാര്യദക്ഷിണയായി സമര്‍പ്പിക്കുന്നത് നന്നായിരിക്കും.) തുടര്‍ന്ന് മേല്‍പ്പറഞ്ഞ രീതിയില്‍ തന്നെ 108 ദിവസം ജപം തുടരണം.

ജപം തുടരുക


പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാന്‍ തുടങ്ങുമ്പോഴേക്കും ജപം നിര്‍ത്തിക്കളയരുത്. അതോടൊപ്പം തന്നെ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാനുള്ള പരിശ്രമങ്ങളും തുടരണം. പരിശ്രമിക്കുന്നവര്‍ക്കു മാത്രമേ ലക്ഷ്മീ കടാക്ഷമുണ്ടാകുകയുള്ളു. മഹാലക്ഷ്മ്യഷ്ടകം അത്യധികമായ ആത്മവിശ്വാസവും ഈശ്വരാധീനവും പ്രദാനം ചെയ്യും.

ഐശ്വര്യത്തിന്റെ പാതയിലൂടെ മുന്നേറുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. ആരതി ചെയ്യുന്ന ദിവസം മത്സ്യമാംസാദികളും പുകവലി, മദ്യപാനം തുടങ്ങിയവയും ഉപേക്ഷിച്ച് ശുദ്ധമായിരിക്കണം.
  2. അശുദ്ധിയുടെ ദിനങ്ങളിലൊഴികെ ജപം മുടങ്ങാനിടവരുത്തരുത്.
  3. ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി ജീവിതത്തെ അഭിമുഖീകരിക്കുക.

മഹാലക്ഷ്മീകടാക്ഷത്താല്‍

അഭീഷ്ടസിദ്ധിയും സര്‍വ്വവിധ ഐശ്വര്യങ്ങളും

ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Wednesday, July 11, 2007

മഹാലക്ഷ്മ്യഷ്ടകം

മഹാലക്ഷ്മ്യഷ്ടകം

നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖ ചക്ര ഗദാ ഹസ്തേ
മഹാലക്ഷ്മീ നമോസ്തുതേ.

നമസ്തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരീ
സര്‍വ്വപാപഹരേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ.

സര്‍വ്വജ്ഞേ സര്‍വ്വവരദേ
സര്‍വ്വദുഷ്ട ഭയങ്കരീ
സര്‍വ്വദുഃഖഹരേ ദേവി
മഹാലക്ഷ്മീ നമോസ്തുതേ.

ആദ്യന്തരഹിതേ ദേവീ
ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മീ നമോസ്തുതേ.

സിദ്ധിബുദ്ധിപ്രദേ ദേവീ
ഭുക്തിമുക്തിപ്രദായിനീ
മന്ത്രമൂര്‍ത്തേ സദാദേവീ
മഹാലക്ഷ്മീ നമോസ്തുതേ.

സ്ഥൂലസൂക്ഷ്മ മഹാരൌദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ.

പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണീ
പരമേശീ ജഗന്മാതാ
മഹാലക്ഷ്മീ നമോസ്തുതേ.

ശ്വേതാംബരധരേ ദേവീ
നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതാ
മഹാലക്ഷ്മീ നമോസ്തുതേ.

Sunday, July 08, 2007

നീരാഞ്ജനം

നീരാഞ്ജനം


വൃത്തിയാക്കിയ നാളികേരം ഉടച്ച്, വെള്ളം കളഞ്ഞ്, രണ്ടു മുറിയാക്കി, അവയില്‍ എള്ള് കിഴികെട്ടി നെയ്യില്‍ മുക്കിയോ നെയ്യൊഴിച്ചോ വച്ച് കത്തിക്കുന്നതാണ് നീരാഞ്ജനം.

കത്തിത്തീരുന്നതുവരെ ശനീശ്വര സ്തോത്രങ്ങളോ ഈശ്വരാധീനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രമോ ജപിക്കേണ്ടത് അത്യാവശ്യമാണ്.

നീരാഞ്ജനം കത്തിക്കുമ്പോള്‍ കൃത്യനിഷ്ഠ പാലിക്കേണ്ടതുണ്ട്.

ഉദ്ദിഷ്ഠ കാര്യസിദ്ധിക്ക് 41 ദിവസംതുടര്‍ച്ചയായി നീരാഞ്ജനം കത്തിക്കണം.

വീട്ടില്‍തന്നെ കത്തിക്കുന്നതാണ് ഉത്തമം.

തടസ്സങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ടെങ്കില്‍, ഉപാസനയും ആത്മാര്‍ത്ഥതയും ഉള്ളവരെ മുന്‍കൂര്‍ പണമോ പൂജാ സാമഗ്രികളോ നല്കി ഈ ചുമതല ഏല്പിക്കുനാതാണ് നല്ലത്. എന്നാലും വീട്ടിലിരുന്ന് ദിവസത്തില്‍ ഒരുനേരമെങ്കിലും ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം വായിക്കുവാന്‍ സമയം കണ്ടെത്തണം.

ശനീശ്വരന്‍ രാശി മാറുകയാണ്

ശനീശ്വരന്‍ രാശി മാറുകയാണ്
2007 സെപ്റ്റംബര്‍ 16-ന് കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കാണ് മാറ്റം. ചില നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ശനിയുടെ രാശിമാറ്റം ദുരിതപൂര്‍ണ്ണമാകാനിടയുണ്ട്.
കര്‍ക്കടകം (പുണര്‍തം മുക്കാല്‍ ഭാഗം, പൂയം, ആയില്യം ) , ചിങ്ങം ( മകം, പൂരം, ഉത്രം കാല്‍ ഭാഗം ), കന്നി (ഉത്രം മുക്കാല്‍ ഭാഗം, അത്തം, ചിത്തിര അര ഭാഗം) കൂറുകാര്‍ക്ക് ഇപ്പോള്‍ ഏഴരശ്ശനിക്കാലമാണ്.
ഇതില്‍ കന്നിക്കൂറുകാര്‍ക്ക് ഏഴരശ്ശനി ആരംഭിക്കുന്നതേയുള്ളു.
ചിങ്ങക്കൂറുകാര്‍ ഏഴരാണ്ടശ്ശനിയുടെ ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ക്ക് ഇനിയുള്ള രണ്ടരവര്‍ഷം ജന്മശ്ശനി കാലമാണ്. ഇക്കാലത്ത് ദുരിതാനുഭവങ്ങള്‍ വര്‍ദ്ധിക്കാനാണ് സാദ്ധ്യത.
കര്‍ക്കടക ക്കൂറുകാര്‍ക്ക് കഴിഞ്ഞ രണ്ടരവര്‍ഷം ഏഴരശ്ശനിയിലെ, ജന്മശ്ശനിക്കാലമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഏഴരശ്ശനിയുടെ തിക്തഫലങ്ങള്‍ ഇനി മേല്‍ കുറെശ്ശെ കുറെശ്ശെകുറഞ്ഞുവരും.

Friday, July 06, 2007

ശനിബാധ അഥവാ ശനിദോഷം

ശനിബാധ അഥവാ ശനിദോഷം



ബഹുഭൂരിപക്ഷം ജനങ്ങളേയും ബാധിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു ദോഷമാണല്ലൊ ശനിബാധ അഥവാ ശനിദോഷം. അഷ്ടമശ്ശനി, കണ്ടകശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ ഏതെങ്കിലും വിധത്തില്‍ ശനി ബാധയേല്ക്കാത്തവര്‍ വിരളമാണ്.

ഏഴരശ്ശനി


ഓരോരുത്തരുടേയും കൂറിലും കൂറിന്റെ പന്ത്രണ്ട്, രണ്ട് ഭാവങ്ങളിലുമായ് ശനി സഞ്ചരിക്കുന്ന ഏഴര ക്കൊല്ലമാണ് ഏഴരശ്ശനി അഥവാ ഏഴരാണ്ടശ്ശനി എന്നറിയപ്പെടുന്നത്. ശനി പന്ത്രണ്ടിലും രണ്ടിലും നില്ക്കുന്നതിനേക്കാള്‍ ദോഷം ചെയ്യുക ജന്മത്തില്‍ (കൂറില്‍) സഞ്ചരിക്കുന്ന രണ്ടരക്കൊല്ലമാണ്. അന്യദേശവാസം, പ്രവൃത്തികളില്‍ ഉദാസീനത, മേലധികാരികളുടെ അതൃപ്തി, സ്ഥാനചലനം, തൊഴില്‍ നഷ്ടം, രോഗം, അപകടങ്ങള്‍, അലച്ചില്‍, ധനനഷ്ടം, ദാരിദ്ര്യം, അപമാനം, നിരാശ, കേസുകള്‍, പോലീസ് നടപടി, ഭയം, തടസ്സങ്ങള്‍ തുടങ്ങി അനുകൂലമല്ലാത്ത ഒട്ടനവധി അനുഭവങ്ങള്‍ ഏഴരശ്ശനിക്കാലത്തു വന്നു ചേരാം. അതേസമയം ജീവിതഗതിയെത്തന്നെ മാറ്റി മറിച്ചേക്കാവുന്ന സംഭവങ്ങളും ഇക്കാലത്തുണ്ടാകും.
ജന്മശ്ശനി
ഏഴരശ്ശനിയുടെ ഏറ്റവും ദുരിതം പിടിച്ച കാലം ജന്മശ്ശനിയുടെ സമയമാണ്. വേണ്ടപ്പെട്ടവരുടെ വേര്‍പാട്, രോഗദുരിതങ്ങള്‍, അകാരണ ഭയം, ഏകാന്തവാസം, അലച്ചില്‍, വിഷപീഡ, ആത്മഹത്യാപ്രവണത തുടങ്ങി അനേകപ്രകാരത്തിലുള്ള പ്രതികൂലാനുഭവങ്ങള്‍ നേരിടേണ്ടിവരും. കരുത്തുറ്റ യുവത്വത്തിന് ഇവയെ കുറെയൊക്കെ അതിജീവിക്കാനാകും. പ്രായമായവരെ സംബന്ധിച്ചിടത്തോളം ഇക്കാലം വളരെ മോശമാണ്.
കണ്ടകശ്ശനി
കൂറിന്റെ കേന്ദ്ര (4-7-10) ഭാവങ്ങളില്‍ ശനി സഞ്ചരിക്കുന്ന കാലമാണ് കണ്ടകശ്ശനി എന്നറിയപ്പെടുന്നത്. ‘കണ്ടകന്‍ കൊണ്ടേ പോകൂ’ എന്നൊരു ചൊല്ല് പ്രചാരത്തിലുണ്ട്. പല വിധത്തിലുള്ള കഷ്ടപ്പാടുകള്‍ വന്നുചേരും. രോഗം, ധനനഷ്ടം, ശസ്ത്രക്രിയ, മാനഹാനി മുതലായവ പ്രതീക്ഷിക്കാം.
നാലില്‍ ശനി
നാലില്‍ ശനി നില്ക്കുമ്പോള്‍ കുടുംബപരമായ ബുദ്ധിമുട്ടുകളാണ് പ്രധാനം. കുടുംബകലഹം, ബന്ധുജന വിരോധം, അന്യദേശവാസം, ഗൃഹനിര്‍മ്മാണം, അതുമായി ബന്ധപ്പെട്ട മനോവിഷമങ്ങള്‍, മാതാപിതാക്കള്‍ക്ക് ദുരിതം, ധനനഷ്ടം തുടങ്ങിയവ ഇക്കാലത്തുണ്ടാകും. കൂടാതെ വസ്തുവകകള്‍ക്ക് നാശം, ഉപകരണങ്ങള്‍ക്കു കേടുപാടു സംഭവിക്കല്‍, വാഹനദുരിതം, വീടു വില്ക്കല്‍, കുടുംബക്ഷേത്രത്തിന് അധഃപതനം മുതലായവയും സംഭവിക്കാം.
ഏഴില്‍ ശനി
ഏഴില്‍ ശനി നില്ക്കുമ്പോള്‍ ഭാര്യാഭര്‍ത്തൃബന്ധത്തിനും മറ്റു ബന്ധങ്ങള്‍ക്കും ഉലച്ചില്‍ തട്ടാം. ഭാര്യക്കോ ഭര്‍ത്താവിനോ രോഗം, ശസ്ത്രക്രിയ, അപവാദം കേള്‍ക്കല്‍, വിദേശയാത്ര, ധനനാശം മുതലായവ ഇക്കാലത്തുണ്ടാകാനാണ് സാദ്ധ്യത.
പത്തില്‍ ശനി
പത്തില്‍ ശനി നില്ക്കുമ്പോള്‍ തൊഴില്‍ രംഗത്തുള്ള കുഴപ്പങ്ങളായിരിക്കും കൂടുതല്‍ വിഷമിപ്പിക്കുക. തൊഴില്‍ നഷ്ടം, ദൂരദേശവാസം, ധനനഷ്ടം, കര്‍മ്മതടസ്സം തുടങ്ങിയ ദുരനുഭവങ്ങളും ഉണ്ടാകും.

അഷ്ടമശ്ശനി


എട്ടില്‍ ശനി സഞ്ചരിക്കുന്ന കാലവും വളരെ കഷ്ടതകള്‍ നിറഞ്ഞതാണ്. സാമ്പത്തിക ബാദ്ധ്യതകള്‍, ബന്ധുജനവിരോധം, ഇടപെടുന്ന കാര്യങ്ങളിലൊക്കെ പരാജയം, പുത്രദുഃഖം എന്നിങ്ങനെ ഏതെല്ലാം തരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാകാമോ അതൊക്കെ പ്രതീക്ഷിക്കണം. അഷ്ടമം ആയുര്‍സ്ഥാനമാണെന്നു കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.


മകരം, കുംഭം, തുലാം ലഗ്നക്കാരെയും കൂറുകാരെയും ശനിദോഷങ്ങള്‍ വല്ലതെ വിഷമിപ്പിക്കില്ലെങ്കിലും ദോഷാനുഭവങ്ങളില്‍ നിന്ന് അവര്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടാറില്ല. സൂര്യന്റെ യോഗമോ വീക്ഷണമോ ഉള്ള ശനിയും ഏറെ കഷ്ടപ്പെടുത്തില്ല.

എന്തായാലും ശനിദോഷമുള്ള നക്ഷത്രക്കാര്‍ ഉചിതമായ പരിഹാര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത് അത്യാവശ്യമാണ്. ഈശ്വരീയകാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നവര്‍ക്ക് ഇത്തരം ദോഷങ്ങളൊന്നും ബാധിച്ചു കാണാറില്ല.

പരിഹാരങ്ങള്‍


ശനിദോഷത്തിന് പലതരത്തിലുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ടെങ്കിലും ശനീശ്വരനെ ഭജിക്കുകയും നീരാഞ്ജനം കത്തിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദമായി കണ്ടുവരുന്നത്. ശനിദോഷപരിഹാരത്തിനായി പ്രത്യേകം തയ്യാര്‍ ചെയ്ത യന്ത്രങ്ങള്‍ ധരിക്കുന്നതും ഉചിതമായ രത്നങ്ങള്‍ ധരിക്കുന്നതും നല്ലതാണ്.

Thursday, July 05, 2007

മത്സരപ്പരീക്ഷകളും ജ്യോതിഷവും

ഈ ലേഖനം 2007 ഡിസംബറിലെ ജ്യോതിഷരത്നം വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നു. ഞാന്‍ വിവരമറിഞ്ഞത് വളരെ താമസിച്ചാണ്.
ആദ്യം ബ്ലോഗിലും പിന്നെ പ്രിന്റ് മീഡിയയിലും.....
ഇത് മത്സരപ്പരീക്ഷകളുടെ കാലമാണ്. വിവിധ എന്‍ട്രന്‍സ്‍ പരീക്ഷകള്‍, യു. ജി. സി., ജെ. ആര്‍. എഫ്., നെറ്റ്, സെറ്റ് , പി. എസ്. സി പരീക്ഷകള്‍ എന്നിങ്ങനെ എത്രയെത്ര മത്സരപ്പരീക്ഷകളാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടുവാനുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്യോഗലബ്ധിക്കും ഉദ്യോഗ സ്ഥര്‍ക്ക് പ്രമോഷനും മറ്റുമായും പലതരം മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കേണ്ടി വരുന്നുണ്ട്. ഈ അവസരത്തില്‍ ആത്മവിശ്വാസത്തോടെയുള്ള കഠിന പ്രയത്നത്തിനു മേമ്പൊടിയായി ജ്യോതിഷോ പദേശവും കൂടി സ്വീകരിക്കുന്നത് നന്നായിരിക്കും. ബുദ്ധിയുടെ മാറ്റുരക്കുന്നവയാണ് മത്സരപ്പരീക്ഷകള്‍. അതുകൊണ്ട് മത്സരങ്ങളെയും മത്സരപ്പരീക്ഷകളെയും പറ്റി ചിന്തിക്കുമ്പോള്‍ ബുദ്ധി-പ്രതിഭാ സ്ഥാനമായ അഞ്ചാം ഭാവമാണ് പ്രധാനമായും പരിഗണിക്കേണ്ടത്.
  1. അഞ്ചാം ഭാവാധിപന്‍
  2. അഞ്ചാം ഭാവത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രഹം
  3. അഞ്ചിലേക്ക് നോക്കുന്ന ഗ്രഹം
  4. അഞ്ചാം ഭാവാധിപനോട് യോഗം ചെയ്യുന്ന ഗ്രഹം
  5. അഞ്ചാം ഭാവാധിപനെ നോക്കുന്ന ഗ്രഹം

ഇങ്ങനെ അഞ്ചു വിധത്തിലുള്ള ഗ്രഹങ്ങളുടെ ദശയിലോ അപഹാരങ്ങളിലോ ആണ് സാധാരണയായി മത്സരങ്ങളെയോ മത്സരപ്പരീക്ഷകളെയോ നേരിടേണ്ടി വരുന്നത്. അഞ്ചാം ഭാവധിപന്‍ നില്ക്കുന്ന രാശി, ഭാവം ആ രാശ്യാധിപന്‍, ഭാവാധിപന്‍ എന്നിവ കൂടി ഇത്തരുണത്തില്‍ പരിചിന്തനത്തിന് വിധേയമാ ക്കേണ്ടതുണ്ട്.

പരീക്ഷക്കാലത്ത് മനസ്സും ശരീരവും ഒരുപോലെ ഏകാഗ്രവും ഊര്‍ജ്ജസ്വലവുമായിരിക്കണം. അതോടൊപ്പം ആത്മവിശ്വാസവും കഠിനപ്രയത്നവും കൂടിയുണ്ടെങ്കില്‍ വിജയിക്കുവാനുള്ള സാദ്ധ്യത വളരെക്കൂടുതലായിരിക്കും. വിജയം സുനിശ്ചിതമാക്കുന്ന ഇത്തരം കാര്യങ്ങളെ സ്വാധീനിക്കുന്ന ചില ഗ്രഹങ്ങളുണ്ട്.

മേഖല-----------------------------------------സ്വാധീനിക്കുന്ന ഗ്രഹം

------------------------------------------------------------------------------------
ശരീരം-------------------സൂര്യന്‍
മനസ്സ് -------------------ചന്ദ്രന്‍
ബുദ്ധി, പ്രതിഭ--------------------വ്യാഴം
ആത്മവിശ്വാസം, ഊര്‍ജ്ജസ്വലത, മാത്സര്യബോധം-------------------ബുധന്‍ കഠിനപ്രയത്നം--------------------കുജന്‍
------------------------------------------------------------------------------------

ജാതകത്തിലും ഗോചരാലും സൂര്യചന്ദ്രന്മാര്‍ക്ക് ബലവും ഗുരുവും ബുധനും തമ്മില്‍ നല്ല ബന്ധവും അനുകൂലമായ കുജസ്ഥിതിയും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ വിജയം സുനിശ്ചിതമാവുകയുള്ളു. ഇങ്ങനെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട ബലമുള്ള ഗ്രഹങ്ങളുടെ ദശാപഹാരഛിദ്രകാലങ്ങള്‍ ഗോചരാല്‍ അനുകൂലമാകുമ്പോഴാണ് മത്സരപ്പരീക്ഷകളില്‍ വിജയമുണ്ടാകുന്നത്.

എത്ര ബുദ്ധിമാനായാലും ജാതകത്തിലോ ഗോചരാലോ ഗ്രഹസ്ഥിതി അനുകൂലമല്ലെങ്കില്‍ പരീക്ഷകളില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കുവാന്‍ സാധിച്ചുവെന്നുവരില്ല. അതുകൊണ്ട് ഉത്സാഹിച്ചു പഠിക്കുന്നതോടൊപ്പം തന്നെ ഉത്തമനായൊരു ജ്യോതിഷിയെ സമീപിച്ച് ഗ്രഹസ്ഥിതി വിശകലനം ചെയ്ത് ആവശ്യമായ പരിഹാരങ്ങളും കൂടി ചെയ്യുവാന്‍ പരീക്ഷാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ശ്രദ്ധിക്കണം.

കാലേക്കൂട്ടി പരിഹാരങ്ങള്‍ ചെയ്യുന്നതാണ് ഫലപ്രാപ്തിക്ക് അനുയോജ്യം.